Saturday, September 4, 2010

സംഗീത കച്ചേരി ആസ്വദിക്കുവാന്‍...


ഈയിടെ ഒരു പുസ്തകത്തില്‍ വായിച്ചതാണ്. ഞാന്‍ കര്‍ണാടക സംഗീതത്തിലേക്ക് കൂടുതല്‍ ശ്രദ്ധിച്ച രീതി തന്നെയാണിത്. ആദ്യം സിനിമാ ഗാനങ്ങള്‍. പിന്നെ ഭക്തി ഗാനങ്ങള്‍. പിന്നെ കച്ചേരികള്‍. അത് മാത്രമാണ് പിന്നെ..  എന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു വിവരണം വളരെ ശരിയാണ്. കുറച്ചു പേരെങ്കിലും ഈ ഒരു രീതിയില്‍ കര്‍ണാടക സംഗീതത്തെ ഇഷ്ടപെട്ടവരായിരിക്കും.  


സംഗീത കച്ചേരി ആസ്വദിക്കുവാന്‍...

സംഗീത കച്ചേരി ആസ്വദിക്കുക എല്ലാവര്ക്കും സാധ്യമായ കാര്യമല്ല. കച്ചേരിയുടെ സമ്പ്രദായങ്ങളാണ്. സാധാരണക്കാരനെ ആസ്വാദനത്തിനു വിഘ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അല്പം ആസ്വാദന ശേഷി ഉള്ളവര്‍ക്ക് പോലും കച്ചേരിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കച്ചേരിയില്‍ പരമ്പരാഗതമായി അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിട്ടകള്‍ ഓരോന്നായി മനസിലാക്കുവാന്‍ കഴിഞ്ഞാല്‍ കച്ചേരി ആസ്വാദനം സുഗമമായി നടത്താവുന്നതാണ്. ശ്രവണ സുഖം നല്‍കുന്ന എല്ലാ ശബ്ദങ്ങളും നമ്മെ ആകര്‍ഷിക്കുന്നു. കിളികളുടെ കളമൊഴി, ദള മര്‍മ്മരം, കാറ്റിന്റെ ചൂളം വിളി, വെള്ളത്തുള്ളികള്‍ പതിക്കുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിങ്ങനെയുള്ള വിവിധ തരാം ശബ്ദങ്ങള്‍ നമ്മുടെ മനസ്സിനെ സ്പര്ശിക്കുന്നവയാണ്. സ്വരങ്ങളുടെ ശാസ്ത്രം പരിശോധിക്കുമ്പോഴും ശബ്ദത്തിന്റെ പ്രാധാന്യം അഥവാ ശബ്ദാനുഭൂതി അനുഭവിച്ചറിയണം എന്നാ സത്യമാണ് നമുക്ക് മനസിലാക്കുവാന്‍ കഴിയുന്നത്. സംഗീതം ശ്രവിക്കുന്നതിന് സംഗീതല്സാനം ആവശ്യമില്ല മറിച്ച് സംഗീത ആസ്വാദനത്തിനു സംഗീത ജ്ഞാനം അത്യാവശ്യമാണ്. ആസ്വാദനത്തിനു ആവശ്യമായ ജ്ഞാനം നേടുന്നത് പാട്ടിന്റെ ഈണത്തില്‍ നിന്നുമാണ്. ഇവിടെ പാട്ട് എന്നു ഉദ്ദേശിക്കുന്നത് സിനിമാ ഗാനത്തെയോ ലളിത ഗാനത്തെയോ ആണ്. ഗാനത്തിന്റെ ഈണം നമ്മുടെ മനസ്സില്‍ പതിയുമ്പോള്‍ ആണ് അതേ ഈണത്തില്‍ ചിട്ടപെടുത്തിയിട്ടുള്ള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ആകാംക്ഷ വര്‍ദ്ധിക്കുന്നത്. ലളിത സംഗീതത്തിന്റെ കാര്യത്തിലാണ് മേല്പറഞ്ഞ വസ്തുതക്ക് പ്രസക്തി ഏറുന്നത്.

ഗാനത്തിന്റെ ഈണവും അര്‍ത്ഥപൂര്‍ണതയും ഒരേ പോലെ സമ്മേളിക്കുമ്പോള്‍ ആണു ആസ്വാദക മനസ്സ് ആനന്ദനിര്‍വൃതിയടയുന്നത്. ലളിത ഗാനങ്ങളെക്കാള്‍ സിനിമ ഗാനങ്ങള്‍ക്ക് ആസ്വാദ്യതയും അനുഭൂതിയും കൈവരുന്നത് ഗാന രംഗങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുന്നത്‌ കൊണ്ടാണ്. സംഗീത കച്ചേരി ആസ്വദിക്കാനുള്ള പ്രേരണ കിട്ടുന്നത് ലളിതസംഗീതത്തില്‍ നിന്നും സിനിമഗാനങ്ങളില്‍ നിന്നുമാണ്. സിനിമയില്‍ വന്നിട്ടുള്ള കീര്‍ത്തനങ്ങള്‍, സ്വരസഞ്ചാരങ്ങള്‍, ആലാപന ശൈലി ഇവയെല്ലാം ലളിത ഗാനങ്ങളും സിനിമാഗാനങ്ങളും മാത്രം ആസ്വദിച്ചിരുന്ന മനസ്സുകളില്‍ പുത്തന്‍ ഉണര്‍വുകള്‍ സൃഷ്ടിച്ചു. ഇത്തരം ഉണര്‍വുകള്‍ ആസ്വാദകരെ കീര്‍ത്തനങ്ങള്‍ കൂടുതല്‍ കേള്‍ക്കുവാന്‍ പ്രേരിപ്പിച്ചു. 

(തുടരും..)


1 comment: